Sunday 15 December 2013

കെ. പി. ഉദയഭാനു അന്തരിച്ചു.

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

No comments:

Post a Comment

Game